ഇപ്പോൾ ഇങ്ങനെ ഒരു വരവ്
ഉണ്ടാവുമെന്ന് കരുതിയതല്ല .
ഏറെ നാളുകളായി ഉള്ളിൽ തോന്നിയിരുന്ന ആഗ്രഹം.
പണ്ടു കൂടെ ഉണ്ടായിരുന്ന സുഹ്രുത്തുക്കളെ കണ്ടു മടങ്ങണം. ആഗ്രഹം മനസിന്റെ
കോണിലെവിടെയോ ഒളിച്ചു കിടന്നിരുന്നു . ഇപ്പോഴത്തെ എന്റെ ഏകാന്തതകളെ
സ്നിഗ്ധമാക്കുന്നതിൽ അക്കാലത്തിനുള്ള പങ്കു ചെറുതല്ല . കൂടെ വരാം എന്നേറ്റ
സുഹ്രുത്തുക്കൾ അനിവാര്യമായ കാരണങ്ങളാൽ പിൻവാങ്ങിയപ്പോൾ പോകണ്ട എന്ന്
തോന്നിയതാണ്. അപ്പോഴൊക്കെ ആ ഉൾവിളി വീണ്ടും ശക്തമായി ഉയര്ന്നിരുന്നു.
വർണങ്ങളുടെ ഉത്സവമായ ഹോളി വാരാന്ത്യം ലക്ഷ്യമാക്കി, ഈ ഉദ്യാന
നഗരത്തിൽ നിന്ന് സ്വപ്ന നഗരിയിലേക്ക് യാത്ര പുറപ്പെടാൻ തീരുമാനിച്ചു .
പോകുന്ന ദിവസം തികച്ചും അപ്രതീക്ഷിതമായി ഇവിടെ നിന്ന് ഒരു സുഹൃത്തും ഒപ്പം
കൂടി . അന്നു ഒരു വെള്ളിയാഴ്ച ഞങ്ങൾ രണ്ടും യാത്ര പുറപ്പെട്ടു
.
അല്പം നർമ സംഭാഷണങ്ങളും കളിതമാശകളും ഒക്കെയായി ബസ്സിൽ ഇരുന്നപ്പോൾ
ആപ്പീസിൽ നിന്നും മുതലാളിയുടെ ഫോൺ . അവിടെ ചെയ്തു കൊണ്ടിരുന്ന പണി പാതി
വഴിയിൽ ഇട്ടിട്ടു പോന്നതിനു കടുപ്പമുള്ള വാക്കുകളിൽ വിശദീകരണം
ആവശ്യപ്പെട്ടു കൊണ്ട്. എന്തൊക്കെയോ സമാധാനം പറഞ്ഞു നിർത്തി . അൽപ
സമയം ആശങ്കകളിലേക്ക് തള്ളി വിട്ടെങ്കിലും വീണ്ടും പഴയ മാനസികാവസ്ഥയിലേക്കു
തിരിച്ചെത്തി. പട്ടണത്തിലൂടെ പായുന്ന ബസ് ഓവർ ബ്രിഡ്ജുകളിൽ നിന്നു ഓവർ
ബ്രിഡ്ജുകളിലേക്കു സഞ്ചരിച്ചു.
ബസ് പട്ടണം പിന്നിട്ടു . ഏതോ
ഹൈവേയിലൂടെ ആണിപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ബസിൽ സാമാന്യം വലിപ്പമുള്ള ഒരു എൽ
സി ഡി സ്ക്രീൻ സ്ഥാപിച്ചിരുന്നു. അതിൽ ഒരു പുതുതായിറങ്ങിയ ഹിന്ദി സിനിമ.
ആദ്യം അല്പം ശ്രദ്ധിച്ചു . താടിയും മീശയും കൊണ്ട് മാത്രം ഭീകരത
തോന്നിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ ഇടയിൽ പെട്ട് പോയ പെണ്‍കുട്ടിയെ
രക്ഷിക്കുന്ന മസിൽമാൻ നായകനെ കണ്ടപ്പോളേ വെറുത്തു . പിന്നെ കാണാൻ
താല്പര്യം തോന്നിയില്ല. സീറ്റ് അല്പം പുറകോട്ടു ചരിച്ചുവച്ച് സുഖമാക്കി
ഉറങ്ങാൻ തയാറായി. ചാരി കിടന്നു ബസിന്റെ കണ്ണാടിക്കു അഭിമുഖമായി മുഖം ചരിച്ചു
വച്ച് പുറത്തോട്ട് നോക്കിയിരുന്നു. പാർശ്വത്തിൽ ഇരുന്ന സുഹൃത്ത് ഏകദേശം
മയക്കമായി. രാത്രിക്ക് ഇരുളിമ വര്ദ്ധിച്ചു വന്നു . നൂറ് കിലോമീറ്ററിനു
മുകളിൽ പായുന്ന വണ്ടിയിലേക്ക് പാതയ്ക്ക് നടുവിലുള്ള വലിയ വഴിവിളക്കുകൾ
ഇടവിട്ട് വെളിച്ചം തെളിക്കുന്നു.
വിജനമായ വഴി . എന്തെങ്കിലും
മനുഷ്യവാസം കിലോമീറ്ററുകൾ ഇടവിട്ട് മാത്രം . വഴിയിൽ ഭൂരിഭാഗവും വലിയ
വാഹനങ്ങൾ . കാറുകൾ ചുരുക്കം . . ഇരുചക്രവാഹനങ്ങൾ കാണാനേ ഇല്ല . .
ഇടയ്ക്കിടയ്ക്ക് ടോൾ ബൂത്തുകളിൽ വണ്ടി പ്രവേശിച്ചുകൊണ്ടിരുന്നു . അപ്പോൾ
മാത്രമാണ് ചുറ്റുപാടും പ്രകാശം നിറയുന്നത് . അല്ലാത്ത പക്ഷം ഇരുട്ട്
മാത്രം . ഇരുട്ടിൽ നിന്നും ഉടലെടുക്കുന്ന അനിവാര്യമായ
ഏകാന്തത . പലപ്പോഴും പ്രതീക്ഷിക്കാതെ തന്നെ എകാന്തരാവാൻ വിധിക്കപ്പെടുന്നു
നമ്മൾ . പക്ഷെ ഇതൊരു സുഖമുള്ള ഏകാന്തതയാണ് . ഓർമകളുടെ സുഗന്ധം
നിറഞ്ഞത് .
ഇപ്പോൾ ടോൾ ബൂത്തുകൾ കൂടി കാണാനില്ല . . നോക്കെത്താ
ദൂരത്തോളം നേർ രേഖയിൽ നീണ്ടു കിടക്കുന്ന റോഡ് മാത്രം . ഒരു കാലത്ത്
ഇവിടെല്ലാം കൊടും കാട് ആയിരുന്നിരിക്കണം . വന്യ മൃഗങ്ങൾ സ്വൈര സഞ്ചാരം
നടത്തിയിരുന്നവ . പിന്നീട് വെട്ടി തെളിച്ചു ചെറിയ ഇടവഴികൾ , അങ്ങനെ
അവിടവിടെ മനുഷ്യ വാസ കേന്ദ്രങ്ങൾ. പിന്നെ വീണ്ടും പുരോഗതിയുടെ ഭാഗമായി
വീണ്ടും വലിയ പാതകൾ, ഒടുവിൽ ഈ ഹൈവേ . അതോ ഇതൊന്നുമല്ലാതെ,
സ്വചന്ദമായിരുന്ന ഒരു കൊടും കാടിനെ രണ്ടായി വെട്ടി മുറിച്ചു അതിന്റെ നടു
മാറിലൂടെ കടന്നു പോകുന്നതോ ഈ പാത
ദീർഘദൂര ബസ് യാത്രകൾ എന്നും
പ്രിയപ്പെട്ടതാണ് . നേരത്തെ പറഞ്ഞ ഏകാന്തത തന്നെ കാരണം . ട്രെയിൻ
യാത്രയുടെ രസം മറ്റൊന്നാണ് . അറിയുന്ന ആരും ഇല്ലെങ്കിലും ഒരിക്കലും വിരസത
അനുഭവപ്പെടുന്നില്ല . ഒന്നുകിൽ ഇരുമ്പു ജനാല കമ്പികൾക്ക് ഇടയിലൂടെ
സുന്ദരമായ പ്രകൃതി ഭംഗി നോക്കിയിരിക്കാം , അല്ലെങ്കിൽ ചുറ്റുമുള്ള
വ്യത്യസ്ത തരം ആളുകൾ , സരസമായ സംഭാഷണങ്ങൾ . . ഒരിക്കലും സ്വന്തം
ചിന്തകളുമായി ഒതുങ്ങി കൂടാനാവില്ല അവിടെ . ബസ് യാത്രകൾ നേരെ മറിച്ചും
. സ്വന്തം ഓർമകളിൽ മേയുന്നതിനോ, ചിന്തകളിൽ കൂട് കൂട്ടുന്നതിനൊ,
ആഗ്രഹങ്ങളിൽ മുങ്ങി താഴുന്നതിനൊ ആരും ഒന്നും
തടസ്സമാകുന്നില്ല.
ബസിന്റെ വേഗത അല്പം കുറഞ്ഞു . . ഒരു കയറ്റം
കയറുകയാണിപ്പോൾ . മുടിനാരു പോലുള്ള വളവുകൾ, അനുസരണയുള്ള ആനക്കുട്ടിയെപ്പോലെ
തിരിഞ്ഞു കയറുകയാണ് വോൾവോ . മുകളിലോട്ടു അടുക്കും തോറും വേഗത കുറഞ്ഞു
വരുന്നു . ഒരു വശത്ത് അഗാധമായ കൊക്കയാണ് . കൊക്കയുടെ മറുവശത്ത്
കോടമഞ്ഞ് പോലെ എന്തോ ഒരു പുകപടലം കാഴ്ചകളെ മറക്കുന്നു . കുന്നിന്റെ
നെറുകയിൽ എത്തിയപ്പോൾ എഞ്ചിൻ മുരളൽ അവസാനിപ്പിച്ചു. എഞ്ചിനിൽ നിന്നും ഒരു
ദീർഘനിശ്വാസം. വീണ്ടും അനായാസേന ഇറക്കം ഇറങ്ങി തുടങ്ങി. വളവുകൾ പഴയത്
പോലെ തന്നെ. സൂക്ഷ്മതയോടെ വേഗം വളരെ കുറച്ചാണ് ഇറക്കം .
കുന്നിൻ
മുകളിൽ നിന്നുള്ള കാഴ്ച അവിസ്മരണീയം ആയിരുന്നു . ഉറക്കത്തിലേക്കു വീഴുന്ന
ഒരു നഗരം. അങ്ങ് ദൂരെ വളഞ്ഞു പുളഞ്ഞു നഗരത്തിൽ പ്രവേശിക്കുന്ന പാത . .
ഇങ്ങു മുകളിൽ നിന്ന് നോക്കുമ്പോൾ തീപ്പെട്ടികൂട് പോലെ നീങ്ങി നഗരത്തിൽ
കടക്കുന്ന വാഹനങ്ങൾ . പ്രകാശിച്ചു നിൽക്കുന്ന അനവധി വൈദ്യുത ദീപങ്ങൾ,
നഗരത്തിനു വെളിച്ചം കാണിക്കുന്ന ധാരാളം വഴി വിളക്കുകൾ, മറ്റസംഖ്യം വൈദ്യുത
വിളക്കുകളും . ഒരു പകലിന്റെ ക്ഷീണം മുഴുവൻ ഉറങ്ങി തീർത്തു, നാളെ എന്ന
പ്രതീക്ഷ മനസ്സിൽ താലോലിച്ചു അസ്തമിക്കുന്ന ഏതോ ഒരു ചെറുനഗരം . കുറെ
നേരമായി വണ്ടി നിർത്താതെ ഓടുന്നു . മിക്കവാറും ഇന്നത്തെ യാത്രയിലെ അവസാന
ഇടത്താവളം ആയിരിക്കാം ഇവിടെ . വളഞ്ഞു പുളഞ്ഞു ബസ് ഇറക്കം
ഇറങ്ങുന്നതിനിടയിൽ മനസ്സ് ഓർമകളിലേക്ക് വഴുതി വീണു . പിന്നെ മെല്ലെ
ഉറക്കത്തിലേക്കും.
പണ്ടൊരിക്കൽ ഈ മഹാനഗരത്തിൽ കാലു കുത്തുമ്പോൾ
ഒരുപാട് പ്രതീക്ഷകളുടെ ഭാരം ഉണ്ടായിരുന്നു . ഒരു പുതു
ജീവിതത്തെക്കുറിച്ചുള്ള , ഇതുവരെ കാണാത്ത ഒരു കൂട്ടം
മനുഷ്യരെക്കുറിച്ച് ,
വിക്കി വിക്കി മാത്രം സംസാരിക്കാനവുന്ന ഒരു ഭാഷയെക്കുറിച്ച് ,
ജീവിതത്തിനു മൂർച്ച കൂട്ടാൻ കാത്തിരിക്കുന്ന പുതു
വെല്ലുവിളികളെക്കുറിച്ച് .
വെറുപ്പായിരുന്നു ആദ്യമൊക്കെ . ഈ നഗരത്തെ പ്രാകി ജീവിച്ച ആദ്യകാലം
.
പ്രതീക്ഷക്കൊത്തും അല്ലാതെയും പിന്നീടങ്ങ് മുന്നോട്ടു പോയി .
വൈകാതെ ഒരു
കൈക്കുടന്ന നിറയെ സുഹൃത്തുക്കളെയും കിട്ടി . അങ്ങനെ അത്യന്തം
ആസ്വാദ്യകരമായി കടന്നു പോയ മൂന്ന് വർഷത്തിനു ശേഷം നിനച്ചിരിക്കാതെ
ഒരു
ദിവസം ട്രാൻസ്ഫർ .
ഇപ്പോൾ വീണ്ടും ഇവിടെ . ഒരു വർഷത്തിൽ വലിയ
മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല . ഇവിടുള്ള കാലം മുഴുവൻ താമസിച്ച പഴയ
ഒറ്റമുറി ഫ്ളാറ്റ് , മാസാവസാനം ആയാൽ മാത്രം വാങ്ങി കഴിച്ചിരുന്ന വടാപാവ്
, എക്കാലവും പ്രിയപ്പെട്ട ഷെയർ ഓട്ടോകൾ , ഭൂരിഭാഗവും പാതയ്ക്ക്
സമാന്തരമായി നിർമിച്ച പാളങ്ങളിൽ സാദാ സമയവും ചീറി പായുന്ന ലോക്കൽ ട്രെയിൻ
, ലോക്കൽ ട്രെയിനുകളിൽ സ്വന്തം ചിന്തകളിൽ മുഴുകിയിരിക്കുന്ന ഒരുകൂട്ടം
മനുഷ്യർ , ലോക്കൽ യാത്രകൾ ആഘോഷമാക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ , ഇവിടെ
മാത്രം കാണാൻ കഴിയുന്ന ദ്രുതഗതിയിലുള്ളജീവിതം , എല്ലാം അങ്ങനെ തന്നെ ഉണ്ട്
.
ബ്രിട്ടീഷുകാരൻ, അവന്റെ രാജാവിനെ സ്വീകരിക്കുവാൻ ഉണ്ടാക്കി വച്ച
കവാടത്തിനു മുന്നിൽ കുറച്ചു സമയം ആദ്യം കാണുന്ന അതെ വിസ്മയത്തോടെ നിന്നു
. അറബിക്കടലിലേക്ക് അഭിമുഖമായി തല ഉയർത്തി അതങ്ങനെ നിൽക്കുന്നു . മൂന്നു
തീവ്രവാദ ആക്രമണങ്ങളെ ഈ സ്മാരകം അതിജീവിച്ചു . ഇന്നും ഇവിടുത്തെ ഏറ്റവും
വലിയ വിനോദ ആകർഷണ കേന്ദ്രമായി ഇത് നിലകൊള്ളുന്നു . എതിർവശത്ത് സ്ഥിതി
ചെയ്യുന്നു താജ് മഹൽ പാലസ് . വിശാലമായ ലോബിയിൽ ക്രമത്തിൽ നിരത്തിയിട്ട
അലങ്കാരപ്പണി നിറഞ്ഞ കസേരകൾ , അവയെ അലങ്കരിക്കുന്ന വിലകൂടിയ കുഷ്യന്‍ .
ഒരു പിടി ധവള വർണത്തിലുള്ള പുഷ്പങ്ങൾ അവിടമാകെ സൗരഭ്യം പ്രസരിപ്പിക്കുന്നു
. ആഢ്യത്തം നിറഞ്ഞ അന്തരീക്ഷം . പിന്നിൽ ഒരു വിദേശ ജോടികൾ പരസ്പരം
സ്നേഹചുംബനം കൈമാറി പിരിയുന്ന ദൃശ്യം .
മറൈൻ ഡ്രൈവ് . ഇവിടെ
കാറ്റിനു സുഗന്ധമാണ് . മറ്റേ അറ്റം വരെ നിരന്നിരിക്കുന്നവരിൽ ആബാലവൃധം
ജനങ്ങളും ഒരു സുന്ദരമായ സായാഹ്നം ആസ്വദിക്കുന്നു . മുന്നേ പാഞ്ഞു പോകുന്ന
ഒരു രണ്ടു വയസ്സുകാരന്റെ പുറകെ പായുന്ന അമ്മ . പകൽ മുഴുവൻ ഒരു
കുരങ്ങിനെ കളിപ്പിച്ചു ഉപജീവനം നടത്തുന്ന ഒരു നാടോടി കുടുംബം തളർന്നു
മയങ്ങാൻ തയ്യാറെടുക്കുന്നു . പൊട്ടിച്ചിരികൾ വാനത്തിലേക്കെറിഞ്ഞു കുട്ടികൾ
, യുവതീ യുവാക്കളുടെ സംഘങ്ങൾ പിന്നെ ഭൂരിപക്ഷവും കമിതാക്കൾ . അവർക്കിടയിൽ
ഇടയ്ക്കിടെ ഫ്രഞ്ച് വിപ്ലവം ചൂട് പിടിക്കുന്നു . പ്രക്ഷുബ്ദമായ ഉൾക്കടലിൽ
നിന്നും ഉപ്പിന്റെ അംശവും വഹിച്ചു വരുന്ന കടല്‍ക്കാറ്റ് കരയിൽ
നിൽക്കുന്നവർക്ക് പ്രസന്നമായ അന്തരീക്ഷം സമ്മാനിക്കുന്നു .സ്വസ്ഥമായ,
നവചൈതന്യമാര്‍ജിക്കുന്ന ഒരു തീരം .
തിരിച്ചു ബസിൽ ഇരിക്കുമ്പോൾ
ആലോചിച്ചു. എന്തിനു ഇവിടെ വന്നു ? ഉള്ളു
നിറയുന്ന സന്തോഷങ്ങൾക്കിടയിലും ഒരു നുള്ളു ദുഖം കൂടി ക്രിത്യമായി ഇഴ
ചേർന്നിരുന്നു ഈ യാത്രയിൽ. വരേണ്ടിയിരുന്നുവോ ? വിധിയാണോ..
അതോ ? എന്തായാലും എനിക്കിവിടെ എന്തൊക്കെയോ ഉണ്ട് എന്നൊരു തോന്നൽ .
.
അതിലുപരി ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ.